അക്ഷരങ്ങള്‍ എന്നും ഒരു ദൌര്‍ബല്യമായിരുന്നു. അവയുടെ ശരിയായ വിന്യാസം കൊണ്ട് എന്നില്‍ അത്ഭുതം കൂറിക്കുവാന്‍ എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് എന്നും കഴിഞ്ഞിരുന്നു. സ്കൂള്‍-കോളജ് സമയത്തൊക്കെ രാത്രികളില്‍ കൂട്ടായിരുന്നവര്‍ അവര്‍ ആണ്, അവ എനിക്ക് പ്രേമവും സ്വപ്നവും തന്നു. പിന്നീട് എപ്പോഴോ ജീവിതനൈരന്തര്യത്തില്‍ ഓട്ടം തുടങ്ങിയപ്പോഴും ഇടയ്ക്കിടയ്ക്ക് എത്തി നോക്കുന്നവര്‍ മാത്രമായി അവര്‍. ഔദ്യോഗിഗകമായി കണക്കു പരിശോധകന്‍ എന്ന നിലയില്‍ ഓഫീസുകള്‍ തോറും യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ എവിടെ വച്ചോ എന്റെ പ്രിയപ്പെട്ടവരുടെ അക്ഷരക്കൂട്ടുകള്‍ ശബ്ദ വിന്യാസമായി എന്റെ ചെവിയെലെത്തിക്കുവാന്‍ എന്റെ പ്രിയപ്പെട്ട വോക്മനു സാധിച്ചു. പുലര്‍ച്ചെയുള്ള ഒരു യാത്രയില്‍ എന്റെ വോക്മാന്‍ എന്നിലെക്കെത്തിച്ചത് മുരുകന്‍ കാട്ടാക്കട യുടെ കവിതകളാണ്, ആ ശബ്ദം എന്നിലെ എന്നെ ഏതു തലത്തിലെത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് മാത്രമാണ് ഇവിടെ ഞാന്‍ എഴുതുന്നത്.
ഉണരാത്ത പത്മതീര്തങ്ങള്‍ :- ഒരു ഭ്രാന്തന്റെ ജടിലമായ പ്രവര്‍ത്തിയെ, ഒരു കൊലപാതകത്തെ, പത്മതീര്‍ത്ഥ കുളത്തില്‍ ബോധം മറഞ്ഞ നിഷ്കളങ്കചിത്തന്‍ ചെയ്തു പോയ ഒരു കൊലപാതകം.
കരിമ്പട്ടു ചുറ്റി ഭൂമിയെ നോക്കുവാന്‍ പേടിക്കുന്ന സൂര്യന്‍, കത്തി ജ്വലിക്കുവാന്‍ മടിക്കുന്ന സൂര്യന്‍, താഴെ പത്മതീര്‍ത്ഥ കുളത്തിലേക്ക് നോക്കെറിയുന്ന ഒരു പറ്റം മനുഷ്യര്‍, കൂടെ എന്റെ കവിയും. പത്മമില്ലാത്ത, തീര്തപുന്യം ഇല്ലാത്ത വെറും വശ്യാങ്ങിയുടെ ജഡം പോലെ ജലം. ഞാന്‍ ആദ്യം പറഞ്ഞ ആ ഭ്രാന്തന്‍ പ്രിയ കവിക്ക് ബോധ വീണ കമ്പി പൊട്ടിയവന്‍ ആണ്, വരരുചി പുത്രന്റെ പിന്മുരക്കാരന്‍, ആ വരികളില്‍ ആധുനിക കവികളില്‍ കാണാത്ത തലത്തിലുള്ള ഉപമ ശ്രീ. മുരുകനെ എന്റെ പ്രിയപ്പെട്ടവനാക്കുന്നു, തീര്‍ച്ച. പിന്നീട് ഉള്ള വരകള്‍ ലാളിത്യത്ത്തിലൂടെ വര്ച്ചുകാട്ടുവാന്‍ എന്റെ പ്രിയ കവിക്കാകുന്നു, തന്നെ സഹായിക്കുവാന്‍ വരുന്ന കൃശഗാത്രനായ മനുഷ്യനെ ചെളിയില്‍ താഴ്ത്തി മുകളിലേക്ക് കയറിവരുന്ന ഭ്രാന്തനെ, നമുക്ക് മുന്‍പിലെ ക്രൂരനായ കൊലയാളിയെ കവി നിഷ്കളങ്കന്‍ എന്ന് വരച്ചു കാട്ടുന്നു, മലയാളിയുടെ മരവിച്ചു വീര്‍ത്ത മനസ്സുകളെ ശപിച്ചും പയ്യാരം പറഞ്ഞും നിര്‍ത്തുന്ന കവി, കവിതാന്ത്യം നമുക്ക് മുപിലേക്ക് ചിന്താഗവ്യമായി ഒരു ചോദ്യം അവശേഷിപ്പിക്കുന്നു.
"തൊടിയിലായി ഓടി കളിക്കുന്ന പൈതലേ
പടിയിലായി കണ്‍ പാര്‍ത്തിരിക്കുന്ന പത്നിയെ
പാതിയില്‍ നിര്‍ത്തിയ ജന്മ കര്മങ്ങളെ
പാടെ മരന്നുച്ച്വസിക്കാന്‍ മാത്ര കിട്ടാതെ
ചേറില്‍ പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞു പോയി"
രേണുക:- പൊളിഞ്ഞുപോയ ഒരു പ്രണയത്തിന്റെ നേര്‍കാഴ്ച, നേരിന്റെ നേര്‍കാഴ്ച.
ശക്തമായ ഭാഷയിലൂടെ പ്രിയ കവി എന്നിലെക്കെതിച്ചത്, എനിക്കെന്നോ നഷ്ടപ്പെട്ടു പോയ എന്നിലെ കാമുകനെയാണ്.
നിലാവിന്റെ നീലകടമ്പിന്‍ പരാഗ രേണുവായി പ്രിയകാമുകിയെ വിശേഷിപ്പിക്കുന്ന കവി, വേര്‍പാടിന്റെ വേളയില്‍ നഞ്ഞ മരകൊമ്പില്‍ നിന്നും താഴെക്കുവന്ന്‍ രണ്ടിലകളായി ആ ഹൃദയങ്ങളെ നമ്മില്‍ സന്നിവേശിപ്പിക്കുന്നു.
ഏതൊരു കാമുകനെയും പോലെ കവിയുടെ കാമുകഹൃദയവും മേഘശകലങ്ങള്‍ ആകുന്ന ഘനഭങ്ങികള്‍ ആയി ആ രണ്ടു ചിത്തങ്ങളെ നമ്മിലെക്കെത്തിക്കുന്നു.
" മഴവില്ല് താഴെ വീണുടയുന്ന മാനത്ത്
വിരഹ മേഖ ശ്യാമ ഘനഭംഗികള്‍"
എത്ര മനോഹരമായ വരികള്‍, വിരഹം എന്ന സത്യം കവിതയുടെ തുടക്കത്തില്‍ തന്നെ ഈ വരികളുടെ മുരുകന്‍ വരയ്ക്കുന്നു. വൈപര്യതിന്റെ ദിശകളിലേക്ക് ഒഴുകി മറയുന്ന പുഴകളായി അവര്‍ . തീവ്രമായ വിരഹവേദന കലര്‍ന്ന കവിയുടെ വരികള്‍ നമ്മിലെ കാമുകനെ വീണ്ടും ആ പഴയ വാകമര തണലില്‍ എത്തിച്ചേക്കാം,
പിരിയുമ്പോള്‍ കാമുകിയുടെ ഹൃദയത്തില്‍ കാമുകന്‍ എഴുതുന്ന ജീവരക്തം കലര്‍ന്ന വാക്കുകള്‍
" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്ക് മാത്രം"
എന്റെ മനസ്സില്‍ പതിഞ്ഞ ഈ വരികള്‍ തന്ന എന്റെ പ്രിയ കവേ, താങ്കള്‍ എന്റെ കരളു പിഴുതെടുത്തു, താങ്കള്‍ ഈ എഴുതിയ വരികള്‍ എന്നോ ഒരു കാലത്ത് ഞാനും ചോല്ലിയിട്ടുണ്ടാവും. കവിയുടെ കാമുകഹൃദയം രാത്രിയുടെ കുറുപ്പില്‍ രൂപങ്ങ്ളില്ലാത്ത കിനാക്കളായി ആ ഹൃദയങ്ങളെ മാറ്റുന്നു. പകലിന്റെ നിറം മനുഷ്യനില്‍ നിനവും നിരാശയും ഉണ്ടാക്കുന്നു എന്ന പ്രപഞ്ചസത്യം പ്രിയകവി ഇവിടെ ചാലിച്ച് ചേര്‍ക്കുന്നു.
കാമുക ഹൃദയങ്ങളുടെ കണ്ടു മുട്ടലുകള്‍ പ്രണയത്തിന്റെ തീച്ചൂട് നമ്മെ അറിയിക്കുന്നു, അത് സമ്മാനിക്കുന്ന വിരഹത്തിന്റെ പൊള്ളലില്‍ നാം വെന്തു നീറുന്നു.
" ഭ്രമമാണ് പ്രണയ, വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൌധം"
തീക്ഷ്ണമായ കവിയുടെ, എന്നോ നഷ്ടപ്പെട്ട കാമുകന്റെ ശരിയായ വിലയിരുത്തല്‍, എന്റെ കവേ , എനിക്കൊന്നു തീര്‍ച്ച, ഞാന്‍ വായിച്ച, കേട്ട ശബ്ദങ്ങളില്‍ ഇതുവരെ കഴിയാഞ്ഞത്, പിരിയേണ്ടി വരുമ്പോള്‍ ഏതു മനസ്സിലും തോന്നാവുന്ന ശരിയായ വികാരം, പ്രണയം അനുഭവിച്ചവന്‍ തിരിച്ചറിഞ്ഞ വരികള്‍.
" പകല് വറ്റി കടന്നുപോയി കാലവും
പ്രണയമൂട്ടി ചിരിപ്പു രൌദ്രങ്ങളും
പുറകിലാരോ വിളിച്ചതായി തോന്നിയോ
പ്രണയം അരുതെന്നുരഞ്ഞതായി തോന്നിയോ"
എല്ലാവരിലെയും പ്രണയത്തെ കരിച്ചു കളയുന്ന രൌദ്രങ്ങള്‍ കവി നമ്മെ ഓര്മപ്പെടുതുവാന്‍ ശ്രമിക്കുന്നു. കൈകോര്‍ത്തു, മിഴി ചേര്‍ത്ത്, മനസ്സുകള്‍ കേട്ട് പിണഞ്ഞു അന്ന് നാം കണ്ട സ്വപ്‌നങ്ങള്‍ ഇന്ന് നമ്മെ കരുവാന്‍ പഠിപ്പിക്കുന്നു. ഈ ഓര്മ എനിക്ക് തന്ന എന്റെ പ്രിയ സുഹൃത്ത് കാട്ടാക്കട മുരുകനില്‍ നിന്നും ഇനിയും ഇതുപോലെയുള്ള അക്ഷര നൈവേദ്യം തീര്‍ച്ചയായും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്...............